പൗലോസിന്റെ ജീവചരിത്രസംഗ്രഹം

Advertising:
ശൗൽ എന്നത് എബ്രായാനാമവും പൗലോസ് എന്നത് ലത്തീൻ(റോമൻ ) നാമവുമാണ്. ഇംഗ്ലീഷിൽ പോൾ എന്നു പറയുന്നു. എങ്കിലും മലയാളത്തിൽ ലത്തീൻ നാമമായ പൗലോസ് എന്നു തന്നെ സ്വീകരിച്ചിരിക്കുന്നു. റോമാ സാമ്രാജ്യത്തിൽ വിശേഷാൽ റോമൻ പൗരന്മാരായിരുന്ന യെഹൂദന്മാർക്ക് ഒരു എബ്രായ നാമവും ഔദ്യോഗികമായി ഉപയോഗിക്കുന്നതിന് റോമൻ നാമവും ഉണ്ടായിരുന്നു.പൗലോസ് ബെന്യാമീൻ ഗോത്രക്കാരനും എട്ടാം ദിവസം പരിച്ഛേദനയേറ്റവൻ എന്നഭിമാനിക്കുന്ന പരീശന്റെ മകനായ പരീശനും ആയിരുന്നു.(റോമർ.11:1,ഫിലിപ്പിയർ.3:5, അപ്പോസ്തോല.പ്രവർത്തി.23:6).ശൗൽ ക്രിസ്ത്യാനികളുടെ അന്തകനായിട്ടാണ് രംഗ പ്രവേശനം ചെയ്തത്. അവൻ തീവ്രവാദിയായ പരീശനായിരുന്നു.(റോമർ 11:1, അപ്പോസ്തോല.പ്രവർത്തി.23:6 അപ്പോസ്തോല.പ്രവർത്തി.16:37,21:39, 22:3,25,26) പ്രകാരം ശൗൽ റോമൻ പൗരനും പ്രസിദ്ധ വിദ്യാകേന്ദ്രമായിരുന്ന തർസോസ് നഗരത്തിൽ ജനിച്ച ഒരു യഹൂദനും ആയിരുന്നു.സർവ്വജ്ഞപീഠം കയറിയ ഹില്ലേൽ എന്ന മഹാന്റെ കൊച്ചുമകനായ ഗമാലിയേലിന്റെ കീഴിൽ ഇരുന്ന് നിയമ പഠനം ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസവും പൂർത്തിയാക്കിയവനാണ് ശൗൽ.(അപ്പോസ്തോല.പ്രവർത്തി 22:3,23:16) പ്രകാരം യെരുശലേമിൽ ഉന്നത സ്ഥാനമുള്ള കുടുംബക്കാരനായിരുന്നു ശൗൽ എന്ന് മനസിലാക്കാം.
കർത്താവ് ജനിച്ച കാലത്തു തന്നെ ആയിരിക്കണം പൗലോസിന്റെയും ജനനം. വളരെ സമ്പന്ന കുടുംബത്തിനു മാത്രമേ അന്ന് ഗമാലിയേലിന്റെ ശിഷ്യനായി പഠിക്കുവാൻ കഴിയുമായിരുന്നുള്ളൂ.പൗലോസ് വിവാഹിതനായിരുന്നുവെന്നും ക്രിസ്ത്യാനിയായി തീർന്നതിനാൽ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്നും പാരമ്പര്യം പറയുന്നു.അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി എന്നും വിശ്വസിച്ചു പോരുന്നു. ശൗൽ എന്നതിന് ചോദിച്ചു വാങ്ങിയവൻ എന്നും പൗലോസ് എന്നതിന് ചെറിയവൻ( കുഞ്ഞുമോൻ) എന്നും അർത്ഥമുണ്ട്. അപ്പോ 26:10 ൽ ഞാനും സമ്മതം കൊടുത്തു എന്നു പറയുന്നതിൽ നിന്നും പൗലോസ് സന്നിദ്രീം സംഘത്തിലെ അംഗമായിരുന്നു എന്നും തെളിയുന്നു. അപ്പോ 5:34-39 പ്രകാരം ഗമാലിയേൽ ഒരു ക്രിസ്തീയ അനുകൂല വാദിയായിരുന്നു. അവന്റെ മരണത്തോടെ ന്യായപ്രമാണത്തിന്റെ വിശുദ്ധിയും വേർപാടും മാന്യതയും അസ്തമിച്ചു എന്നു പറയപ്പെടുന്നു. യെരൂശലേമിൽ പത്ത് വർഷത്തെ വിദ്യാഭ്യാസ കാലത്ത് താൻ കർത്താവിനെ കണ്ടിരിക്കാം. 1 കൊരിന്ത്യർ 9:1, 2 കൊരി 5:16 ഭാഗങ്ങൾ അതിനു തെളിവാണ്. പൗലോസിനെ താഴെപ്പറയും പ്രകാരം വർണ്ണിച്ചിരിക്കുന്നു.

1.ഏകദേശം നൂറ്റി അൻപത്തി എട്ട് സെന്റിമീറ്റർ (അഞ്ചടി മൂന്നിഞ്ച്) ഉയരം.
2. ഇഴ അകലമുള്ള തലമുടി
3. തമ്മിൽ കൂടിച്ചേർന്ന പുരികങ്ങൾ
4. നീണ്ടു വളഞ്ഞ് ഗാംഭീര്യമുള്ള മൂക്ക്.
5. കാലുകൾക്ക് അല്പം വളവ്
6. ദൈവദൂതന്റെ മുഖതേജസ്സ്

റോമിലെ ഒന്നാം ജയിൽവാസ കാലത്ത് താൻ ലേഖനങ്ങളിൽ സന്തോഷിപ്പിൻ എന്ന് അനേക വട്ടം പറഞ്ഞിരിക്കുന്നു.(ഫിലി 1:18,2:18, 3:1,4:4) ഉപദ്രവകാരിയായിരുന്ന ശൗൽ ഉപകാരിയായി മാറി. കൊലപാതകൻ ആയിരങ്ങളുടെ രക്ഷകനായി മാറി. ക്രൂരനായിരുന്ന വൻ ക്രുപാലുവായി, ചെന്നായ് ആട്ടിൻകുട്ടിയായ് മാറി. കർത്താവിന്റെ ഹൃദയവിശാലത പോലെ, എന്റെ പേരിൽ കണക്കിട്ടു കൊൾക എന്ന് പറയുന്നവനായി പൗലോസ് തീർന്നു

പൗലോസിന്റെ അന്ത്യം

അന്നത്തെ ലോക സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോമിലേക്കു തന്നെ വന്നു പ്രയോജനകരമായ ചില വേലകൾ കടീ സാധിക്കണമെന്നു തീരുമാനിച്ചിരുന്ന പൗലോസ് എ.ഡി 67-ൽ റോമിൽ തടവുകാരനായി തിരിച്ചെത്തി.റോമാ നഗരം മനോഹരമാക്കാൻ തീരുമാനിച്ച നീറോ കൈസർ നിർദ്ദേശം കൊടുത്തതനുസരിച്ച് റോമിലെ പഴക്കം ചെന്ന കെട്ടിടങ്ങളുടെ നിര കളെല്ലാം തീ വെച്ചു നശിപ്പിച്ചു.ഏഴു ദിവസം അവ നിന്നു കത്തിയെരിഞ്ഞു. രാത്രിയിൽ നടന്ന തീവെപ്പിൽ അനേകർ ചത്തൊടുങ്ങി. ആ സമയം നീറോ സന്തോഷം കൊണ്ട് തുള്ളി വീണ വായിച്ചാനന്ദിച്ചുപോലും! ഒടുവിൽ തീവെപ്പ് ക്രിസ്ത്യാനികളുടെ പണിയാണന്ന് പരസ്യപ്പെടുത്തുകയും യെഹൂദമതാനുകൂലിയായിരുന്ന നീറോ, ക്രിസ്ത്യാനികളെ മുഴുവൻ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. രാത്രികാലങ്ങളിൽ അവരെ തീപ്പന്തങ്ങളായി എണ്ണയൊഴിച്ച് കത്തിച്ചും ,ക്രൂശിച്ചും, വാളിന്നിരയാക്കിയും ആയിരങ്ങളെ കൊന്നൊടുക്കിയെന്നാണു ചരിത്രം.അനേകരെ തടവിലാക്കുകയും ചെയ്തു. പൗലോസിനെ ത്രോവാസിൽ നിന്നും പിടികൂടിയെങ്കിലും മഹാനായ ഒരു റോമാ പൗരനാകയാൽ കൊല്ലാതെ കഠിന തടവിൽ സൂക്ഷിച്ചു. എന്നാൽ മുമ്പിലത്തെ ജയിൽവാസകാലത്തെപ്പോലെ തന്നെ സുവിശേഷ വേല താൻ തുടർന്നുകൊണ്ടിരുന്നു. എ.ഡി 68ന്റെ ഒടുവിലായി തിമോഥിയോസിനുള്ള രണ്ടാം ലേഖനം താൻ എഴുതി അയച്ചു.(2 തിമോ4:6-18).തന്റെ നിര്യാണകാലം അടുത്തു എന്നും തിമോഴിയോസിനോടു വേഗത്തിൽ വരണം എന്നും പറഞ്ഞു.പാരമ്പര്യ രേഖകൾ പ്രകാരം തിമോഥെയോസ് എത്തിയപ്പോഴേക്കും പൗലോസിന്റെ ശിരച്ഛേദം നടന്നു കഴിഞ്ഞിരുന്നു.പൗലോസ് ആഗ്രഹിച്ചതു പോലെ ശീതകാലത്ത് ജയിലിൽ തണുത്ത് മരവിച്ചിരിക്കുന്ന അവന് സഹായകമാകുവാൻ തക്കവണ്ണം തിമോഥിയോസിന് എത്താനായില്ല. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന പൗലോസ്, എന്റെ മകൻ തിമോഥിയോസ് എത്തിയില്ലല്ലോ എന്ന് ദിവസവും കണ്ണുനീരോടെ സഹതടവുകാരോടു പറയുമായിരുന്നു. ഒരു ദിവസം വലിയ ചുമടുമായി തിമോഥിയോസ് എത്തി. തടവുകാർ ചോദിച്ചു നീയാണോ തിമോഥിയോസ് - അതെ എന്ന മറുപടി കേട്ടപ്പോൾ അവർ പറഞ്ഞു.: നിന്റെ പിതാവ് രണ്ടുനാൾ മുമ്പ് ശിരഛേദം ചെയ്യപ്പെട്ടു. അവന്റെ സാധനങ്ങൾ ഞങ്ങളെ ഏല്പിച്ചിരിക്കുന്നത് ഇതാ കൊണ്ടു പൊയ്ക്കോളൂ.. തന്റെ കൈവശമിരുന്ന വലിയ കെട്ടുമായി നിലം പതിച്ച് പൊട്ടിക്കരഞ്ഞ തിമോഥിയോസിന്  ആശ്വാസം ഉൾക്കൊള്ളുവാൻ പിന്നെ എത്ര നാൾ എടുത്തു എന്ന് ആർക്കും അറിയില്ല.റോമാ നഗരത്തിലെ 'ഓസ്റ്റിയൻ 'റോഡിൽ ' ട്രിഫോൻേറൺ ' എന്ന സ്ഥലത്തു വച്ച് അധികാരികൾ പൗലോസിനെ ശിരഛേദം ചെയ്തു. തന്നെ സ്നേഹിക്കുന്ന പലരും കൂടി ഉടൽ അവിടെ എടുത്തു തന്നെ അടക്കി. എ.ഡി 324 ൽ ക്രിസ്ത്യാനിയായിത്തീർന്ന റോമൻ ചക്രവർത്തി ' കോൺസ്റ്റന്റയിൻ ' പൗലോസിന്റെ ഓർമ്മയ്ക്കായി അവിടെ ഒരു വലിയ പള്ളി പണി കഴിപ്പിച്ചു. പല പ്രാവശ്യം പുതുക്കിപ്പണിത് മോഡി പിടിപ്പിച്ച ആ പള്ളി ഇന്നും നിലനില്ക്കുന്നു. കർത്താവിനു വേണ്ടി കത്തിജ്വലിച്ച ആ ദീപം അണഞ്ഞു. എന്നാൽ പൗലോസിന്റെ ആഗ്രഹം നിറവേറി.റോം ക്രിസ്തീയ ലോകതലസ്ഥാനമായി മാറി. പക്ഷെ, നീറോയ്ക്കെന്തു സംഭവിച്ചു? പിറ്റെ വർഷം തന്നെ റോമിലെ ആഭ്യന്തര കലാപത്തിൽ മാനസികനില തകരാറിലായ നീറോ ആത്മഹത്യ ചെയ്തു."എനിക്കു ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു" എന്ന് ഫിലി1-12ൽ ഒന്നാമത്തെ ജയിൽ വാസത്തിൽ താൻ പറഞ്ഞത് സത്യമായി നിറവേറിയല്ലോ എന്നോർത്ത് നമുക്ക് ദൈവത്തെ സ്തുതിക്കാം.
എ.ഡി 33 ൽ സ്തേഫാനോസ് മരിക്കുമ്പോൾ 32 കാരനായിരുന്ന ശൗൽ മുപ്പത്തിയാറു വർഷം  കർത്താവിനു വേണ്ടി അദ്ധ്വാനിച്ച് അറുപത്തിയെട്ടാമത്തെ വയസ്സിൽ നീറോയാൽ വധിക്കപ്പെട്ടു.

Advertising:


പ്രിയ സഹോദര/സഹോദരി, യേശുവിനെ താങ്കൾ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചുകഴിഞ്ഞാൽ യേശു അവസ്ഥയ്ക്ക് മാറ്റം വരുത്തും. പൗലോസിന്റെ ജീവിതം വായിച്ചപ്പോൾ ക്രൂരനായ പൗലോസിനെ നിത്യരാജ്യത്തിന്റെ അവകാശി ആക്കിത്തീർത്തു. യേശുവിനെ അറിയുമ്പോൾ ബന്ധുക്കാരും,ചർച്ചക്കാരും,എല്ലാം ഉപേക്ഷിക്കും എന്നാലും യേശു താങ്കളെ സ്നേഹിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

Advertising: