( യേശു ആര്)

Advertising:

ജനകോടികളുടെ ഹൃദയങ്ങളിൽ എന്നും തുളച്ചു പൊങ്ങുന്ന ഒരു ചോദ്യം യേശു ആര് ? ലോകം എത്രയോ പേര് പെരുമയുള്ള നേതാക്കന്മാരെ കണ്ടുകഴിഞ്ഞു എന്നാൽ യേശു ആരാണ്.? ഒരു മതസ്ഥാപകനാണോ.? ഒരിക്കലുമല്ല എന്നാൽ തന്റെ നാമത്തിൽ രൂപംകൊണ്ടിട്ടുള്ള പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും ലോകത്തിൽ കണക്കില്ല.താനൊരു ഗ്രന്ഥകാരനായിരുന്നോ? ഒറ്റ വാചകം പോലും തിരുക്കരം കൊണ്ട് എഴുതിയിട്ടില്ല. എന്നാൽ ഈ പുണ്യവാനെകുറിച്ച് പുകഴ്ത്തി പാടിയിട്ടുള്ള പുസ്തകങ്ങൾ,ലേഖനങ്ങൾ,ലഘുലേഖകൾ ഇവയ്ക്ക് അന്തമില്ല. കേവലം ഒരു മതത്തെക്കുറിച്ചല്ല താങ്കൾ ഇപ്പോൾ വായിക്കുന്നത്. യേശു എന്ന രണ്ടക്ഷരത്തിൽ അടങ്ങിയിരിക്കുന്ന ശക്തിപ്രവാഹം അനന്തമാണ്. ഭൂലോക ചരിത്രത്തെ AD എന്നും B.C എന്നും രണ്ടായി വിഭജിച്ച് ചരിത്രത്തിലെ കേന്ദ്രബിന്ദുവായി നിൽക്കുന്ന അതുല്യ നാമമാണ് യേശുക്രിസ്തു.
Advertising:

ഇത്രമാത്രം ധാർമികമായി അധ:പതിച്ച മറ്റൊരു കാലം ഉണ്ടായിട്ടുണ്ടോ എന്ന് തോന്നുന്നില്ല. എത്ര ഭീകരവും ഭയങ്കരവുമായ പാപപ്രവർത്തനങ്ങൾക്ക് മനുഷ്യർ അടിമയായിരുന്നു. കാട്ടുമൃഗങ്ങൾക്ക് പോലും ചെയ്യാത്തവിധം കൊലപാതകങ്ങളും അനീതികളും കൊണ്ട് ഇവിടം നിറഞ്ഞു കഴിഞ്ഞു. മനുഷ്യന്റെ പാപം, നീതിമാനും വിശുദ്ധനുമായ ദൈവത്തിൽ നിന്ന് അവനെ അകറ്റി ഇന്നു കാണുന്ന നിലയിൽ നീചനും കൊലപാതകിയും ദുഷ്പ്രവൃത്തിക്കാരനുമായി  കറുത്തിരുണ്ട മന:സാക്ഷിയോടെ പാപത്തിന്റെ ചേറ്റുകണ്ടത്തിൽ താഴ്ത്തുന്നു. പാപത്തിന് പടുകുഴിയിൽ പതിച്ച മനുഷ്യർ മദ്യപാനത്തിലും,മയക്കുമരുന്നിലും, കൊലപാതകത്തിലും,ദുർന്നടപ്പിലും അനീതി നിറഞ്ഞ ജീവിതത്തിലും മുങ്ങി നശിക്കുന്നു.സ്വന്തംപരിശ്രമത്താൽ പാപത്തിൽ നിന്ന് വിടുതൽ പ്രാപിക്കുവാൻ അക്ഷീണ പരിശ്രമം ചെയ്ത് പരാജയപ്പെട്ട പാവങ്ങളായ മനുഷ്യപ്പുഴുക്കളുടെ ഉദ്ധാരണത്തിനുവേണ്ടി ദൈവത്തോട്  മനുഷ്യനെ നിരപ്പിക്കുവാൻ നിയോഗിക്കപ്പെട്ട വീണ്ടെടുപ്പുകാരനാണ് ശ്രീയേശുക്രിസ്തു. ദൈവത്തിനു മനുഷ്യനോടുള്ള അഗാധസ്നേഹത്തിന്റെ പ്രത്യക്ഷീകരണമായ ക്രൂശുമരണത്തിനായി യേശു താഴ്ന്നിറങ്ങി ബേത്‌ലഹേമിലെ ഒരു പുൽത്തൊട്ടിയിൽ ഉദയം ചെയ്തു.
കാലിത്തൊഴുത്തിൽ നിന്ന് കാൽവറി മലവരെ ജീവിച്ച ആ പുണ്യവാന് തല ചായ്ക്കാനിടമോ ലോക സുഖസൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും രോഗികൾക്ക് സൗഖ്യവും ഭൂതബാധിതർക്ക് വിടുതലും ആശയറ്റ ആത്മാക്കൾക്ക് പ്രത്യാശയും മരിച്ചവർക്ക് ജീവനും സൗജന്യമായി നൽകിയിരുന്നു. ആദാമ്യ പാപത്തിന്റെ താങ്ങാനാവാത്ത ഭാരവും,ശാപവും ചുമലിലേറ്റി നാശകൂപത്തിന്റെ വക്കിലേക്കു നിരാശയോടും നെടുവീർപ്പോടും നീങ്ങിയ മനുഷ്യവർഗത്തെനോക്കി അരുമനാഥൻ അരുളിയതു കേൾക്കൂ."

അദ്ധ്യാനിക്കുനവരും ഭാരം ചുമക്കുന്ന ഏവരുമായുള്ളോരേ, നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.''(മത്തായി.11:28)
ലോകത്തെ ഇളക്കി മറിച്ചിട്ടുള്ള വിപ്ലവ നേതാക്കന്മാർക്കോ താത്വികർക്കോ മതനേതാക്കന്മാർക്കോ അവരുടെ തത്വ സംഹിതകൾക്കോ 'എന്റെ അടുക്കൽ വരൂ ഞാൻ നിങ്ങൾക്ക് ആശ്വാസം തരാം' എന്ന് പ്രസ്താവിക്കുവാൻ കഴിഞ്ഞിട്ടില്ല. നേരെ മറിച്ച്  അവരുടെ വിപ്ലവസിദ്ധാന്തങ്ങളും മതതത്വങ്ങളും സാധു മനുഷ്യരെ കണ്ണീർപ്പുഴയിലേക്കും രക്തച്ചൊരിച്ചിലിലേക്കും വലിച്ചെറിഞ്ഞു. എങ്കിലോ മനുഷ്യന്റെ മഹാപാപത്തെ തന്റെ മേൽ വഹിച്ചു കൊണ്ട് കാൽവറിയിലെ പരിശുദ്ധയാഗത്തിലുടെ പാപപരിഹാരം വരുത്തിയ ക്രിസ്തുവിന് പാപക്കുഴിയിൽ കിടന്നുഴലുന്ന മനുഷ്യാത്മാവിനെ കരകയറ്റുവാൻ കഴിയും.എന്തുകൊണ്ടെന്നാൽ ''പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവൻ നമുക്കുവേണ്ടി പാപം ആക്കി.''
(2 കൊരിന്ത്യർ.5:21) അതിശൈത്യമുള്ള ഒരു രാത്രിയിൽ മൂന്നു കോടതികളിൽ പല പ്രാവശ്യം വിസ്തരിച്ചിട്ടും ഒരു തെറ്റു പോലും ചെയ്തിട്ടില്ലെന്ന് റോമൻ നിയമം വിധിയെഴുതിയിട്ടും രക്തം ചൊരിഞ്ഞിട്ടില്ലാതെ വിമോചനമില്ലെന്ന ദൈവീക വിധിയുടെ മുമ്പിൽ ദൈവകുഞ്ഞാട് ഒതുങ്ങി.പാവനമായ തന്റെ ശിരസ്സിൽ പാപികൾ മുൾക്കിരീടം തറച്ചു കയറ്റി.റോമൻ ചാട്ടവാറുകൊണ്ട് തന്റെ പുറം അടിച്ചു കീറി.ഭാരമേറിയ മരക്കുരിശും പേറിക്കൊണ്ട് ആ ദൈവകുഞ്ഞാട് ഗോൽഗോഥാ മലമുകളിലേക്ക് വീണും എഴുന്നേറ്റും കയറി. ഇരുകള്ളൻമാരുടെ നടുവിൽ ഒരു മഹാകുറ്റവാളിയെപ്പോലെ മൂന്നു കാരിരമ്പാണികളാൽ തറയ്ക്കപ്പെട്ടു. '' ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോടു ക്ഷമിക്കേണമേ' എന്നു പ്രാർത്ഥിച്ച് ''സകലവും നിവൃത്തിയായി'' എന്ന് ഉരുവിട്ട് താൻ ജീവൻ വെടിഞ്ഞു. എന്നാൽ മരണത്തേയും പാതാളത്തേയും വെല്ലുവിളിച്ചുകൊണ്ട് മൂന്നാം നാൾ താൻ ഉയർത്തെഴുന്നേറ്റു. സകല മഹാന്മാരുടേയും കല്ല്റകൾ 
Advertising:
അടഞ്ഞു കിടക്കുമ്പോൾ ദൂലോകത്തിൽ തുറന്നു കിടക്കുന്ന ഒരേയൊരു കല്ലറ യേശുവിന്റെ മാത്രം. തന്റെ ശിഷ്യൻമാർക്കും അഞ്ഞൂറിലധികം ആളുകൾക്കും ആണിപ്പഴുതുള്ള കരങ്ങൾ കാണിച്ചു പ്രത്യക്ഷപ്പെട്ടു.അനന്തരം തന്റെ ശിഷ്യവൃന്ദത്തെ വിളിച്ച് ഭൂലോകത്തിന്റെ അറ്റം വരെ ഈ സദ്വവർത്തമാനം ഘോഷിക്കണമെന്ന് കല്പന കൊടുത്തു.
                 
പ്രിയ സ്നേഹിതാ, ഇനി ഒരു നിമിഷം പോലും ആശയറ്റ പാപിയായി കുറ്റമുള്ള മന:സാക്ഷിയോടെ രോഗിയായി നീറുന്ന പ്രശ്നങ്ങളുടെ  നടുവിൽ ഉത്തരം കിട്ടാത്തെ വലയേണ്ട ആവശ്യമില്ല.താങ്കൾ പാപങ്ങളുടെ പരിഹാരത്തിനായി അലഞ്ഞു തിരിയേണ്ട. പണം ചിലവഴിക്കേണ്ട. യേശു താങ്കൾക്ക് വേണ്ടുന്ന സകലതും ചെയ്തു തീർത്തു. അതിക്രമം കൊണ്ടും പാപകൊണ്ടും മരിച്ചിരിക്കുന്ന താങ്കളുടെ ഹൃദയം പാപത്തിനു പരിഹാരം വരുത്തുന്ന  യേശുവിന്റെ ക്രൂശിങ്കൽ താഴ്ത്തുക. തകർന്ന ഹൃദയത്തോടെ, കണ്ണുനീരോടെ പാപങ്ങളെ മുഴുവൻ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുക. ലോകത്തിന്റെ വെളിച്ചമായ ക്രിസ്തു താങ്കളുടെ ഹൃദയത്തിൽ പ്രകാശിക്കും. പാപത്തിന്റെ കുരിരുട്ട് വിട്ടോടും.
Advertising:



ബൈബിൾ സ്റ്റഡി വെബ്സൈറ്റ്: https://biblestudy.akhilmathewchacko.in

കടപ്പാട്:-ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം, പി.ഒ കോട്ടയം,